Tuesday, April 28, 2009

പ്രവാസിയുടെ പ്രണയിനിക്ക്


ഉച്ചമയക്കത്തിലെ,
സുന്ദരമായ സ്വപ്നം പോലെ
സുഖകരമായിരുന്ന യൌവ്വനത്തില്‍ ,
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചാഞ്ചാട്ടത്തില്‍
വഴിയിലുപേക്ഷിച്ച ഭാണ്ഡം പോലെ
എന്റെ പ്രണയവും പ്രണയിനിയും ..
ഒടുവില്‍
നിന്റെ കാത്തിരുപ്പിന്റെ
വഴിത്താരകളിലൂടെ
എന്റെ യാത്ര കടന്നു പോവുമെന്ന്
ഏതോ പേരില്ലാക്കിളി പാടിയോ...
പണ്ട്
എന്റെ പഴയൊരു ഡയറി താളില്‍
നീ ഇങ്ങനെ എഴുതി വച്ചിരുന്നു.
"ഞാന്‍ നീട്ടിയ പൂവും
എന്റെ പ്രണയവും നീ അറിയാതെ പോയി
വിടരുവാന്‍ ഇനിയൊരു പൂവുമില്ല
പടരുവാന്‍ ഇനിയൊരു മരവുമില്ല
പാവം വല്ലി ഞാന്‍ അന്യയെന്നോ ?"
ദേശാടാനക്കാരന്റെ
സ്വപ്ങ്ങളില്‍ പോലും
കൊടും വെയിലിന്റെ
വിശപ്പിന്റെ ദാഹത്തിന്റെ
കൂരിരുട്ടിലെ നിസ്സഹായതയുടെ ഭയാശങ്കകള്‍ ആണെന്നും.
അതിനിടയില്പോലും ഒരിക്കല്‍ നിന്നെ ഞാന്‍ കിനാവ് കണ്ടു.
മഞ്ഞുപെയ്യു‌ന്ന മലംചെരുവില്‍
മരണത്തിനുമപ്പുറം
നീണ്ടു പോകേണ്ട പ്രണയത്തെ കുറിച്ച്
നമ്മള്‍ വാഗ്ദത്തം ചെയ്യുന്നത്.
രാപാര്‍ക്കാന്‍ നക്ഷത്ര കല്ലുകള്‍ പതിച്ച കൊട്ടാരമോ
കളിച്ചു നടക്കാന്‍ ഏദന്‍ തോട്ടമോ
നിന്നെ പ്രണയ വിവശയാക്കാന്‍ രതിയുടെ എഴുതാപുറങ്ങളോ
പറഞ്ഞുറക്കാന്‍ ശന്തനുവിന്റെ കഥകളോ ഇല്ല ...
എന്റെ കയ്യില്‍
ഒരു പനിനീര്‍ പൂ മാത്രമുണ്ട്
അതില്‍ ‍ നിനക്കൊരു വസന്തം കാണാന്‍ കഴിയുമെങ്കില്‍
വരിക
വന്നു അരികില്‍ ചേര്‍ന്ന് നില്‍ക്കുക ...

ചാരിത്ര്യവും പൗര ധര്‍മ്മവും


"ചാരിത്ര്യവും പൗര ധര്‍മ്മവും " കുട്ടി ഉറക്കെ വായിച്ചു .
"ചാരിത്ര്യമല്ല ചരിത്രവും പൗര ധര്‍മ്മവും" ടീച്ചര്‍ തിരുത്തി .
അപ്പോള്‍ ചരിത്ര്യമെന്നാല്‍ എന്താണ് ടീച്ചര്‍ ?.അത് പിന്നെ പഠിക്കാം ഇപ്പോള്‍ ഇതു ശ്രദ്ധിക്കൂ .
പക്ഷെ അവന്റെ മനസ്സില്‍ ചാരിത്ര്യം കിടന്നു പകിട കളിച്ചു .വീട്ടിലേക്കു കയറുമ്പോള്‍ അമ്മ മുറ്റം അടിച്ചു വാരുകയായിരുന്നു.അമ്മെ.. എന്താണ് ഈ ചാരിത്ര്യം ?.ഒരുംബെട്ടോനെ...നിന്നെ ഞാന്‍ ..... ചൂല്‍ മുതുകില്‍ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ അവന്‍ തൊടിയിലേക്ക്‌ ചാടി .ഇടവഴിക്കരികിലുള്ള പേരയുടെ അവിടെ കുറച്ചിരിക്കാം .അമ്മ ഒന്ന് തണുക്കട്ടെ.എന്ത് അപരാധം ആണാവോ ഈ ചാരിത്ര്യം .അവന്‍ ഇടവഴിയിലേക്ക് നോക്കി. കമലേച്ചി കെട്ടും മാറാപ്പും താങ്ങി ഇടവഴി ഇറങ്ങി വരുന്നുണ്ട് .പാടത്തെ കുളത്തിലെക്കാവും .അവര്‍ അവന്‍ നില്‍ക്കുന്നതിന്റെ അരികിലൂടെ കടന്നു പോകുമ്പോഴാണ് മറ്റൊരു ശബ്ദം കൂടെ കേട്ടത് ."എന്റെ കമലോ ഇയ്യിങ്ങനെ ചാരിത്ര്യം പറയാണ്ട് ഒന്ന് നിന്നെ " .ചാരിത്ര്യം എന്ന വാക് കേട്ടതും അവന്‍ ചെവി വട്ടം പിടിച്ചു . കുമാരേട്ടനാണ് .അവര്‍ കാണാതിരിക്കാനായി അവന്‍ വേലിയുടെ മറവിലേക്ക് മാറിയിരുന്നു .എന്നാലും വേലിയുടെ പഴുതിലൂടെ കമലെച്ച്ചിയും കുമാരേട്ടനെയും കാണാം .കുമാരേട്ടന്‍ ഒരു നൂറിന്റെ നോട്ടെടുത്ത് കമെല്ച്ച്ചിയുടെ കയ്യില്‍ വച്ച് കൊടുത്തിട്ട് പറഞ്ഞു.'ഒരഞ്ചു മിനുട്ടിന്റെ കാര്യമല്ലേ ഉള്ളൂ .ഇയ്യോന്നിങ്ങു വന്നെ ." കുമാരേട്ടന്‍ കമലെച്ച്ചിയുടെ കയ്യില്‍ പിടിച്ചിട്ടുണ്ട് ."ആങ്ങളമാരെ പോലുള്ളവര്‍ കയ്യില്‍ പിടിച്ചാല്‍ എന്താ ചെയ്യാ . ഇക്ക് വേഗം പോണം ട്ടോ .." .രണ്ടാളും മെല്ലെ എതിര്‍ ഭാഗത്തെ തൊടിയിലെക്ക് കയറി.
എടാ സുരോ .... പണ്ടാരക്കാലാ ... വന്നു ഈ കഞ്ഞി നക്കീട്ടു പോടാ.....അമ്മയുടെ അലര്‍ച്ചയാണ്‌ .അടുത്തത് ചൂല്‍ പയറ്റായിരിക്കും ... അവന്‍ മെല്ലെ വീട്ടിലേക്കു മടങ്ങി .അതുകൊണ്ട് കമലെച്ച്ചിയുടെ ചാരിത്ര്യം നൂറു രൂപയ്ക്കു വാങ്ങി കുമാരേട്ടന്‍ തന്റെ പൗര ധര്‍മ്മം അനുഷ്ടിക്കുന്നത് അധിക നേരം അവനു നോക്കിയിരിക്കാന്‍ ആയില്ല . എങ്കിലും ഒരു ചോദ്യത്തിന് ഒരു പാട് ഉത്തരങ്ങളുമായി അവന്‍ കഞ്ഞി മോന്തി കുടിച്ചു ....

Saturday, April 18, 2009

പ്രണയം പറഞ്ഞു പിരിഞ്ഞവര്‍


കാമുകന്‍ അവള്‍ക്കെഴുതി,
ഉണര്‍ത്താന്‍ വരിക സഖീ
ഉണരാന്‍ ഒരു പക്ഷെ എനിക്കാവില്ല എങ്കിലും.....
അവള്‍ തിരിച്ചെഴുതി,
എന്നെ ഭ്രമിപ്പിച്ച നിന്റെ സ്വപ്നങ്ങളും
നിന്റെ വേണു ഗാനവും
എന്തിനു നിന്റെ നിശ്വാസം പോലും ഇല്ലാതാവുന്ന
ഈ ഉറക്കത്തില്‍
നീ എനിക്ക് നഷ്ടമായി പോയല്ലോ...